തിമർത്തു പെയ്ത് കാലവർഷം ; ജലദേവതക്ക് നിവേദ്യമർപ്പിച്ച് നാട്ടുകാർ

നീര്‍ച്ചാല്‍: കാഠിന്യമേറിയ  വേനലിനും രൂക്ഷമായ വരൾച്ചക്കുമൊടുവിൽ  സമൃദ്ധമായി എത്തിയ കാലവർഷത്തെ  കാസർകോട്  നീര്‍ച്ചാലില്‍ ജനങ്ങള്‍ വരവേറ്റത് നവധാന്യങ്ങളും പുഷ്‌പങ്ങളും , ഫലങ്ങളും സമര്‍പ്പിച്ച്‌. ജലദേവതയുടെ അനുഗ്രഹമുണ്ടെങ്കിൽ  വരും വര്‍ഷങ്ങളിലും ജലാശയങ്ങൾ ജലസമൃദ്ധിയാൽ സമ്പന്നമാകുമെന്ന പരമ്പരാഗത വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് നീർച്ചാൽ മദക്കയിലെ നാട്ടുകാര്‍ ഭക്തിപൂര്‍വ്വം പൂ‍ജയും നിവേദ്യവും അർപ്പിച്ചത്.

നീര്‍ച്ചാല്‍ മദക്കയില്‍ പ്രകൃതി ദത്തമായുണ്ടായിരുന്ന നീരുറവയുടെ സ്ഥാനത്ത്‌ വലിയകുളം നിര്‍മ്മിച്ചത് ഏഴുവർഷം മുൻപാണ്. അതുവരെ നീർച്ചാൽ മദ്ക്കാ മേഖലയിൽ ജലക്ഷാമം രൂക്ഷമായിരുന്നു. വിശാലമായ കുളം യാഥാർത്ഥ്യമായതോടെ വേനല്‍ക്കാലത്തു സമീപപ്രദേശങ്ങളിലുള്ള മുഴുവന്‍ കിണറുകളിലും വെള്ളം വറ്റാതെയായി.മഴക്കാലത്ത് ലഭിക്കുന്ന ജലത്താൽ കുളം നിറയുന്നതാണ് പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരമായത്. ജലദേവതയുടെ  അനുഗ്രഹം ജലസമൃദ്ധിയായി എന്നും നിലനില്‍ക്കണമെന്ന പ്രാര്‍ത്ഥനയോടെയായിരുന്നു ജലപൂജ നടന്നത്. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബി. ശാന്ത നവധാന്യങ്ങളും ഫലപുഷ്‌പങ്ങളും ജലദേവതക്കു സമര്‍പ്പിച്ചു.പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് എം.അബ്ബാസ്‌, ബ്ലോക്ക്‌ മെമ്പര്‍ അശ്വിനിഭട്ട്‌, പഞ്ചായത്തുമെമ്പര്‍ സ്വപ്‌ന, ശ്രീനാഥ്‌, ശ്യാമഭട്ട്‌, നാരായണ, എം.എച്ച്‌.ജനാര്‍ദ്ദനന്‍, ബാലകൃഷ്‌ണ നായിക്‌  തുടങ്ങിയവരും പരിപാടിയുടെ ഭാഗമായി.

നീർച്ചാൽ മദ്ക്കയിൽ നടന്ന ജലപൂജ

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page